അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുക...
മുസ്‌ലിമായ ഒരാൾ ഭക്ഷിക്കുകയാണെങ്കിലും കുടിക്കുകയാണെങ്കിലും തൻ്റെ വലതു കൈ കൊണ്ടേ കഴിക്കാനും കുടിക്കാനും പാടുള്ളൂ എന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഇടതു കൈ...

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു."

ഉമർ ബ്നു അബീ സലമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സംരക്ഷണയിൽ വളർന്ന കുട്ടിയായിരുന്നു ഞാൻ. (ഭക്ഷണം കഴിക്കുമ്പോൾ) എൻ്റെ കൈകൾ ഭക്ഷണത്തളികയിൽ പരന്നു നടക്കാറുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- എന്നോട് പറയുകയുണ്ടായി: "മോനേ! 'ബിസ്മി' ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക." പിന്നീടങ്ങോട്ട് അതായിരുന്നു എൻ്റെ ഭക്ഷണരീതി.

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."

സലമത്തുബ്നുൽ അക്വഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ." അഹങ്കാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവനെ തടഞ്ഞത്. പിന്നീട് തൻ്റെ വായിലേക്ക് അവൻ വലതു കൈ ഉയർത്തിയിട്ടില്ല.

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ." ഒരിക്കൽ അവിടുത്തേക്ക് ഒരു പാത്രത്തിൽ ചില പച്ചക്കറികൾ കൊണ്ടു നൽകപ്പെട്ടു. അതിൽ ഒരു വാസന അനുഭവപ്പെട്ടപ്പോൾ നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചു. അതിലുള്ള ചെടികളെ കുറിച്ച് പറഞ്ഞു കൊടുത്തപ്പോൾ തൻ്റെ സ്വഹാബികളിൽ ആർക്കെങ്കിലും അത് നൽകാൻ അവിടുന്ന് പറഞ്ഞു. എന്നാൽ നബി -ﷺ- അത് ഭക്ഷിക്കുന്നതിൽ താൽപ്പര്യം കാണിക്കാത്തത് കണ്ടപ്പോൾ (അവർക്ക് അത് ഭക്ഷിക്കാൻ പ്രയാസമുണ്ടായി.) അപ്പോൾ നബി -ﷺ- പറഞ്ഞു: "കഴിച്ചു കൊള്ളുക. നിങ്ങൾ സംഭാഷണത്തിലേർപ്പെടാത്തവനുമായി ഞാൻ സംഭാഷണം നടത്താറുണ്ട്."

സഹ്ൽ ബ്നു മുആദ് ബ്നു അനസ് തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും."

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ക്ലേശം അനുഭവിപ്പിക്കുന്നതാണ്."

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല."

സ്വുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."