- മരണത്തിന് ശേഷവും ഒരു വ്യക്തിക്ക് ലഭിക്കുന്ന നന്മകളിൽ പെട്ടതാണ് നിലനിൽക്കുന്ന സ്വദഖഃ (സ്വദഖഃ ജാരിയഃ), ഉപകാരപ്പെടുത്തപ്പെടുന്ന വിജ്ഞാനം, (മറ്റുള്ളവർ അയാൾക്ക് വേണ്ടി നടത്തുന്ന) പ്രാർത്ഥന എന്നിവ; ഇക്കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. ചില ഹദീഥുകളിൽ ഇക്കൂട്ടത്തിൽ ഹജ്ജും എണ്ണപ്പെട്ടിട്ടുണ്ട്.
- ഹദീഥിൽ മൂന്ന് കാര്യങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞത് അവ നന്മകളുടെയും സൽപ്രവർത്തികളുടെയും അടിത്തറകളാണ് എന്നതിനാൽ മാത്രമാണ്. സൽകർമ്മികൾ തങ്ങളുടെ മരണശേഷം നിലനിൽക്കാൻ ആഗ്രഹിക്കുന്നതിൽ ഏറ്റവും കൂടുതൽ ഈ മൂന്ന് കാര്യങ്ങളാണ് ഉണ്ടായിരിക്കുക.
- ഉപകാരപ്രദമായ ഏതൊരു വിജ്ഞാനം മറ്റൊരാൾക്ക് പകർന്നു നൽകുകയും, അത് മരണശേഷം പ്രയോജനപ്പെടുത്തപ്പെടുകയും ചെയ്താൽ അയാൾക്ക് അതിൻ്റെ പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കുന്നതാണ്. എന്നാൽ ഇവിടെ ഏറ്റവും മുൻപന്തിയിലുള്ളത് മതപരമായ വിജ്ഞാനവും, അതുമായി ബന്ധപ്പെട്ട മറ്റു വിജ്ഞാനങ്ങളുമാണ്.
- ഹദീഥിൽ പറയപ്പെട്ട കാര്യങ്ങളിൽ ഏറ്റവും പ്രയോജനകരമായത് വിജ്ഞാനമാണ്. കാരണം വിജ്ഞാനം പഠിച്ചെടുക്കുന്ന വ്യക്തിക്ക് പ്രയോജനം ചെയ്യുന്നു എന്നത് പോലെ, ഇസ്‌ലാമിക മതവിധികൾ അതിലൂടെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ സൃഷ്ടികൾക്കും അതു കൊണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. നീ ജീവിച്ചിരിക്കുമ്പോൾ നിൻ്റെ വിജ്ഞാനത്തിൽ നിന്ന് ജനങ്ങൾക്ക് ഉപകാരം ലഭിക്കുന്നത് പോലെ, നിൻ്റെ മരണശേഷം നീ ബാക്കി വെച്ച വിജ്ഞാനത്തിൽ നിന്നും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു.
- സച്ചരിതരായ സന്താനങ്ങളെ വളർത്താനുള്ള പ്രോത്സാഹനവും പ്രേരണയും; അത്തരം മക്കളെ കൊണ്ട് മാത്രമേ പരലോകത്ത് പ്രയോജനമുണ്ടാകൂ. അവരാണ് തങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
- മാതാപിതാക്കളുടെ മരണശേഷം അവരോട് നന്മ ചെയ്യാനുള്ള പ്രോത്സാഹനം. അവരോട് ചെയ്യുന്ന ഈ നന്മ മക്കൾക്കും അല്ലാഹുവിങ്കൽ നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്.
- മയ്യിത്തിന് വേണ്ടി മക്കളല്ലാത്തവർ നടത്തുന്ന പ്രാർത്ഥനയും പ്രയോജനം ചെയ്യുന്നതാണ്. എന്നാൽ ഹദീഥിൽ മക്കളുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്, അവരായിരിക്കും അവരുടെ മരണം വരെ തങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുക എന്നതിനാലാണ്.