/ ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക...

ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക...

ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യുടെ അരികിൽ ചെല്ലുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! പിശാച് എനിക്കും എൻ്റെ നിസ്കാരത്തിനും അതിലെ പാരായണത്തിനും ഇടയിൽ അവ്യക്തത സൃഷ്ടിച്ചു കൊണ്ട് എനിക്ക് മറയിട്ടിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക." ഉഥ്മാൻ പറയുന്നു: "ഞാൻ അപ്രകാരം ചെയ്തതോടെ അല്ലാഹു അവനെ എന്നിൽ നിന്ന് നീക്കി."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്ത് വന്ന് അവിടുത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! പിശാച് എനിക്കും എൻ്റെ നിസ്കാരത്തിനും ഇടയിൽ മറ സൃഷ്ടിക്കുകയും, നിസ്കാരത്തിൽ ഭയഭക്തി പാലിക്കുന്നതിൽ നിന്ന് എനിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. എനിക്ക് ഖുർആൻ പാരായണത്തിൽ അവൻ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സംശയം ജനിപ്പിക്കുകയും ചെയ്യുന്നു." അദ്ദേഹത്തോട് നബി -ﷺ- പറഞ്ഞു: "അത് ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണ്. ഇനി ഈ പ്രയാസം നീ നേരിടുകയും, അവനെ നിനക്ക് അനുഭവപ്പെടുകയും ചെയ്താൽ നീ അല്ലാഹുവിൽ അഭയം തേടുകയും, അവനിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും ചെയ്യുക. ശേഷം മൂന്ന് തവണ ചെറുതായി ഉമിനീർ തെറിപ്പിച്ചു കൊണ്ട് ഇടതു ഭാഗത്തേക്ക് നീ തുപ്പുകയും ചെയ്യുക." ഉഥ്മാൻ പറഞ്ഞു: "നബി -ﷺ- എന്നോട് കൽപ്പിച്ചതു പ്രകാരം ഞാൻ ചെയ്തപ്പോൾ അല്ലാഹു അവനെ എന്നിൽ നിന്ന് അകറ്റുകയുണ്ടായി."

Hadeeth benefits

  1. നിസ്കാരത്തിൽ ഭയഭക്തിയും ഹൃദയസാന്നിദ്ധ്യവും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം. പിശാച് നിസ്കാരത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും സംശയങ്ങൾ ജനിപ്പിക്കാനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നതാണ് എന്നതും ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
  2. പിശാചിൽ നിന്ന് അവൻ്റെ ദുർബോധനം അനുഭവപ്പെടുമ്പോൾ അല്ലാഹുവിനോട് രക്ഷ ചോദിക്കൽ സുന്നത്താണ്. അതോടൊപ്പം മൂന്നു തവണ ഇടതു ഭാഗത്തേക്ക് തുപ്പുകയും ചെയ്യുക.
  3. സ്വഹാബികൾ തങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ നേരിട്ടാൽ അവ പരിഹരിക്കുന്നതിന് വേണ്ടി നബി -ﷺ- യുടെ അടുത്തേക്ക് വരുമായിരുന്നു.
  4. സ്വഹാബികളുടെ ഹൃദയത്തിൻ്റെ പരിശുദ്ധിയും ജീവസ്സുറ്റ അവസ്ഥയും. പരലോകമായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട ചിന്തയും വിചാരവും.