- ഉള്ളും പുറവും ഒരു പോലെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടേയിരിക്കുക എന്നത് ഏറ്റവും മഹത്തരമായ നന്മകളിൽ പെട്ടതും, അല്ലാഹുവിങ്കൽ ഏറ്റവും ഉപകാരപ്രദമായ കർമവുമാണ്.
- ഇസ്‌ലാമിലെ എല്ലാ പ്രവർത്തനങ്ങളും നിശ്ചയിക്കപ്പെട്ടിരിക്കുന്നത് തന്നെ അല്ലാഹുവിനുള്ള ദിക്ർ നിലനിർത്തുന്നതിന് വേണ്ടിയാണ്. "എന്നെ സ്മരിക്കുന്നതിനായി നിസ്കാരം നിലനിർത്തൂ" എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞത് ഉദാഹരണം. നബി -ﷺ- പറയുകയുണ്ടായി: "അല്ലാഹുവിൻ്റെ ഭവനം ത്വവാഫ് ചെയ്യുക എന്നതും, സ്വഫാ മർവകൾക്കിടയിലെ നടത്തവും, ജംറകളിൽ കല്ലെറിയുന്നതുമെല്ലാം നിശ്ചയിക്കപ്പെട്ടത് അല്ലാഹുവിൻ്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ്." (അബൂദാവൂദ്, തിർമിദി)
- ഇസ്സു ബ്നു അബ്ദിസ്സലാം തൻ്റെ 'അൽഖവാഇദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "എല്ലാ ഇബാദത്തുകളിലും ശാരീരിക പ്രയത്‌നത്തിൻ്റെ അടിസ്ഥാനത്തിലല്ല അല്ലാഹുവിങ്കൽ പ്രതിഫലം നൽകപ്പെടുക എന്നതിന് ഈ ഹദീഥ് തെളിവാണ്. മറിച്ച് വളരെ കുറച്ചു പ്രവർത്തിച്ചതിന് ചിലപ്പോൾ അതിനേക്കാൾ അധികമുള്ള മറ്റു പ്രവർത്തനങ്ങളേക്കാൾ പ്രതിഫലം നൽകപ്പെട്ടേക്കാം. ശ്രേഷ്ഠതകളിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് പ്രതിഫലത്തിലും വ്യത്യാസമുണ്ടാകും."
- മുനാവീ തൻ്റെ ഫയ്ദ്വുൽ ഖദീർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: "അല്ലാഹുവിനെ സ്മരിക്കാൻ കൽപ്പിക്കപ്പെട്ട വ്യക്തികളുടെ കാര്യത്തിൽ അതാണ് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത് എന്ന അർത്ഥത്തിലാണ് ഈ ഹദീഥ് മനസ്സിലാക്കേണ്ടത്. യുദ്ധത്തിൽ ഇസ്‌ലാമിന് പ്രയോജനം നൽകാൻ കഴിയുന്ന ധീരനായ ഒരു യോദ്ധാവിനെ സംബന്ധിച്ചിടിത്തോളം യുദ്ധമാണ് അയാളുടെ കാര്യത്തിൽ ശ്രേഷ്ഠകരം. ദരിദ്രർക്ക് സഹായം നൽകാൻ കഴിയുന്ന ഒരു ധനികനെ സംബന്ധിച്ചിടത്തോളം ദാനധർമ്മമാണ് അയാളുടെ കാര്യത്തിൽ ശ്രേഷ്ഠകരം. ഹജ്ജ് ചെയ്യാൻ കഴിയുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഹജ്ജും, മാതാപിതാക്കളുള്ള വ്യക്തിക്ക് അവരോട് നന്മ ചെയ്യലുമാണ് ശ്രേഷ്ഠകരം. ഈ വിശദീകരണം വിഷയത്തിൽ വന്ന എല്ലാ ഹദീഥുകളെയും യോജിപ്പിക്കാൻ അനുയോജ്യമാണ്."
- അല്ലാഹുവിനെ സ്മരിക്കുന്ന വേളയിൽ ഹൃദയസാന്നിദ്ധ്യത്തോടെ നാവ് കൊണ്ട് ഉച്ചരിക്കുന്ന ദിക്റുകളാണ് ഏറ്റവും പരിപൂർണ്ണമായിട്ടുള്ളത്. അതിന് ശേഷം ഹൃദയം കൊണ്ട് മാത്രമുള്ള ദിക്റുകൾ -അല്ലാഹുവിൻ്റെ മഹത്വത്തെ കുറിച്ചും മറ്റുമുള്ള ചിന്ത പോലെയുള്ളവ- ആണ് ശ്രേഷ്ഠകരം. നാവു കൊണ്ട് മാത്രമുള്ള ദിക്റുകൾ അതിനും ശേഷമാണ് വരുക. എന്നാൽ ഈ പറഞ്ഞതിനെല്ലാം പ്രതിഫലമുണ്ടായിരിക്കുന്നതാണ്; ഇൻശാ അല്ലാഹ്.
- ഓരോ സമയത്തും സന്ദർഭത്തിലും പഠിപ്പിക്കപ്പെട്ട ദിക്റുകൾ സ്ഥിരമായി നിലനിർത്തുക എന്നത് ഒരാളെ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരിൽ ഉൾപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ, മസ്ജിദിലും വീട്ടിലും വിസർജന സ്ഥലത്തും പ്രവേശിക്കുമ്പോഴും അവിടങ്ങളിൽ നിന്ന് പുറത്തിറങ്ങുമ്പോഴുമുള്ള ദിക്റുകൾ...