/ നബി -ﷺ- ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തണേ!...

നബി -ﷺ- ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തണേ!...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തണേ!" അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങയിലും അങ്ങ് കൊണ്ടുവന്നതിലും വിശ്വസിച്ചിരിക്കുന്നു. ഇനിയും ഞങ്ങളുടെ കാര്യത്തിൽ അങ്ങ് ഭയക്കുന്നുണ്ടോ?" നബി -ﷺ- പറഞ്ഞു: "അതെ! തീർച്ചയായും ഹൃദയങ്ങൾ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണുള്ളത്. അവൻ ഉദ്ദേശിക്കുന്നതു പോലെ അവനവയെ മാറ്റിമറിക്കുന്നു."

വിശദീകരണം

അല്ലാഹുവിൻ്റെ ദീനിലും സൽകർമ്മങ്ങളിലും ഉറപ്പിച്ചു നിർത്താനും, വഴികേടിൽ നിന്നും വ്യതിചലനത്തിൽ നിന്നും അകറ്റിനിർത്താനും വേണ്ടിയായിരുന്നു നബി -ﷺ- ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്നത്. ഈ പ്രാർത്ഥന നബി -ﷺ- വളരെയധികം അധികരിപ്പിക്കുന്നത് കണ്ടപ്പോൾ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിന് ഏറെ ആശ്ചര്യമുണ്ടായി. അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണ് മനുഷ്യഹൃദയങ്ങളുള്ളത് എന്നും, അല്ലാഹു ഉദ്ദേശിക്കുന്നത് പോലെ അവൻ അതിനെ മാറ്റിമറിക്കുന്നതാണെന്നും നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. ഹൃദയമാണ് ഈമാനിൻ്റെയും കുഫ്റിൻ്റെയും (വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും) കേന്ദ്രം. അറബിയിൽ ധാരാളമായി ചലിച്ചു കൊണ്ടിരിക്കുന്നത് എന്ന അർത്ഥം വരുന്ന 'തഖല്ലുബ്' എന്ന പദത്തിൽ നിന്നാണ് ഹൃദയം എന്ന അർത്ഥമുള്ള 'ഖൽബ്' എന്ന പദം തന്നെ നിഷ്പന്നമായിരിക്കുന്നത്. തിളച്ചുമറിയുന്ന ഒരു ചട്ടിയിലെ വെള്ളത്തേക്കാൾ ചലനവും ഇളക്കവും ഹൃദയത്തിനുണ്ട്. അല്ലാഹു ഒരാളുടെ ഹൃദയത്തെ നേരെനിർത്താൻ ഉദ്ദേശിച്ചാൽ അവൻ അതിനെ നേരെനിർത്തുകയും, അവൻ്റെ ദീനിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യും. അല്ലാഹു ഒരാളുടെ ഹൃദയത്തെ സന്മാർഗത്തിൽ നിന്ന് വഴികേടിലേക്ക് തിരിച്ചു വിടാൻ ഉദ്ദേശിച്ചാൽ അവൻ അപ്രകാരവും ചെയ്യുന്നതാണ്.

Hadeeth benefits

  1. നബി -ﷺ- തൻ്റെ റബ്ബിന് മുൻപിൽ കീഴൊതുങ്ങുകയും, അവനിലേക്ക് തേട്ടങ്ങൾ അർപ്പിക്കുകയും, അവിടുത്തെ ജനതയെ അതിലേക്ക് വഴികാട്ടുകയും ചെയ്യുന്നു.
  2. അല്ലാഹുവിൻ്റെ ദീനിൽ നേരെനിലകൊള്ളുകയും ഉറച്ചുനിൽക്കുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യം. നമ്മുടെ അന്ത്യവും അവസാനവും എപ്രകാരമായിരുന്നു എന്നതാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുക.
  3. കണ്ണിമ വെട്ടുന്ന നേരം പോലും അല്ലാഹുവിൻറെ സഹായം കൊണ്ടല്ലാതെ ഇസ്‌ലാം ദീനിൽ ഉറച്ചു നിൽക്കാൻ ഒരാൾക്കും സാധ്യമല്ല.
  4. നബി -ﷺ- യെ മാതൃകയാക്കി കൊണ്ട്, ഈ പ്രാർത്ഥന അധികരിപ്പിക്കാനും വർദ്ധിപ്പിക്കാനുമുള്ള പ്രോത്സാഹനം.
  5. ഇസ്‌ലാമിൽ ഉറച്ചു നിൽക്കാൻ കഴിയുക എന്നതാണ് ഏറ്റവും മഹത്തരമായ അനുഗ്രഹം. അതിനാണ് ഓരോരുത്തരും പരിശ്രമിക്കേണ്ടത്. അത് സാധ്യമാക്കിയതിന് തൻ്റെ രക്ഷിതാവിനോട് അവൻ എപ്പോഴും നന്ദി പറഞ്ഞു കൊണ്ടിരിക്കണം.