/ പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്...

പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്...

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്. ആരെങ്കിലും അപ്രകാരം ചെയ്താൽ അവനുള്ളത് നരകമാണ്! നരകമാണ്!"
ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനും പൊങ്ങച്ചം നടിക്കുന്നതിനും 'ഞാനും നിങ്ങളെ പോലെ ഒരു പണ്ഡിതനാണെന്ന്' പറയുന്നതിനും വേണ്ടി വിജ്ഞാനം അന്വേഷിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. അതല്ലെങ്കിൽ വിഡ്ഢികളും വിവരദോഷികളുമായി തർക്കിക്കുന്നതിനും 'ചർച്ച നടത്തുന്നതിനും' വേണ്ടി വിജ്ഞാനം തേടരുത്. അതുമല്ലെങ്കിൽ ജനങ്ങൾ കൂടുന്ന സദസ്സുകളിൽ നേതാവായി ചമയാനും, മറ്റുള്ളവരേക്കാൾ പരിഗണന ലഭിക്കുന്നതിനും വേണ്ടിയും വിജ്ഞാനം അന്വേഷിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കിൽ അവൻ്റെ ലോകമാന്യത കാരണവും, വിജ്ഞാനമന്വേഷിക്കുന്നതിൽ ഇഖ്‍ലാസ് നഷ്ട്ടപ്പെട്ടതിനാലും അവൻ നരകത്തിന് അർഹനായിത്തീരുന്നു.

Hadeeth benefits

  1. പൊങ്ങച്ചം നടിക്കുന്നതിനോ തർക്കിക്കുന്നതിനോ നേതാവായി ചമയുന്നതിനോ മറ്റോ വേണ്ടി വിജ്ഞാനം പഠിക്കുന്നവർക്ക് നരകമുണ്ട് എന്ന താക്കീത്.
  2. വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ അവരുടെ ഉദ്ദേശ്യത്തിൽ (നിയ്യത്തിൽ) ഇഖ്ലാസ് (നിഷ്കളങ്കത) കാത്തുസൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം.
  3. പ്രവർത്തനങ്ങളുടെ അടിത്തറ നിയ്യത്താണ്; അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഫലമുണ്ടാവുക.