/ ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക...

ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക. (അന്നേ ദിവസം) മുഅ്മിനായി നേരം പുലർന്നവൻ കാഫിറായി വൈകുന്നേരത്തിൽ പ്രവേശിക്കും. മുഅ്മിനായി വൈകുന്നേരത്തിലേക്ക് പ്രവേശിച്ചവൻ കാഫിറായി നേരം പുലരും. ദുനിയാവിൻ്റെ തുഛമായ വിഭവങ്ങൾക്ക് വേണ്ടി അവൻ തൻ്റെ ദീനിനെ വിറ്റുകളയും.
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഫിത്‌നകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ വന്നെത്തുകയും അങ്ങനെ നന്മകൾ പ്രവർത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു കാലം എത്തുന്നതിന് മുൻപ് സൽകർമങ്ങൾ അധികരിപ്പിക്കാനും അതിലേക്ക് ധൃതികൂട്ടാനും നബി -ﷺ- പ്രോത്സാഹനം നൽകുന്നു. ഫിത്‌നകൾ നിറഞ്ഞ ആ ദിനങ്ങൾ രാത്രിയുടെ കഷ്ണങ്ങൾ പോലെയുണ്ടായിരിക്കും; അന്നേ ദിവസം സത്യം അസത്യവുമായി കൂടിക്കലർന്നു കൊണ്ടായിരിക്കും ഉണ്ടാവുക. ജനങ്ങൾക്ക് സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്നത് അന്ന് പ്രയാസകരമായിരിക്കും. അതിൻ്റെ കാഠിന്യത്താൽ ജനങ്ങൾ തങ്ങളുടെ വിശ്വാസത്തിൻ്റെ കാര്യത്തിൽ ആടിയുലഞ്ഞു കൊണ്ടിരിക്കും. ഒരാൾ രാവിലെ വിശ്വാസിയായി നേരംപുലരുകയും വൈകുന്നേരമെത്തുമ്പോൾ നിഷേധിയായി മാറുകയും, വൈകുന്നേരം വിശ്വാസിയായിരിക്കുകയും നേരംപുലരുമ്പോഴേക്ക് നിഷേധിയായി മാറുകയും ചെയ്യുന്ന വിധത്തിൽ ആ കുഴപ്പങ്ങൾ കഠിനമായിരിക്കും. നശ്വരമായ ഐഹികവിഭവങ്ങൾക്ക് വേണ്ടി മനുഷ്യർ തങ്ങളുടെ ദീൻ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകും.

Hadeeth benefits

  1. ദീൻ മുറുകെ പിടിക്കുക എന്നത് നിർബന്ധമാണ്. സൽകർമങ്ങൾ പ്രവർത്തിക്കാൻ സാധിക്കാത്ത വിധമുള്ള തടസ്സങ്ങൾ വന്നെത്തുന്നതിന് മുൻപായി അവ ചെയ്യുന്നതിന് ധൃതികൂട്ടുകയും വേണം.
  2. അന്ത്യനാൾ അടുത്തു കഴിഞ്ഞാൽ മനുഷ്യനെ വഴിതെറ്റിക്കുന്ന ഫിത്നകൾ (കുഴപ്പങ്ങൾ) തുടരെത്തുടരെ വന്നെത്തുന്നതാണ് എന്ന സൂചന. ഓരോ ഫിത്നകളും അവസാനിക്കുമ്പോൾ അടുത്ത ഫിത്ന വന്നെത്തും.
  3. ഒരു വ്യക്തിയുടെ ഇസ്‌ലാമിക നിഷ്ഠയിൽ കുറവ് വരുകയും, ഭൗതികമായ സമ്പത്തിനും മറ്റും പകരമായി അവൻ തൻ്റെ മതപരമായ ബാധ്യതകളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യുന്നത് പിന്നീട് അവൻ വഴിപിഴക്കാനും ദീൻ ഉപേക്ഷിക്കാനും കുഴപ്പങ്ങളിലും ഫിത്നകളിലും വശംവദനാകാനും കാരണമായിത്തീരും.
  4. സൽകർമങ്ങൾ ഫിത്നകളിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണമാണ് എന്നതിന് ഈ ഹദീഥ് തെളിവാണ്.
  5. ഫിത്നകൾ (പരീക്ഷണങ്ങളും കുഴപ്പങ്ങളും) രണ്ട് രൂപത്തിലുണ്ട്; ദീനിൽ
  6. ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളാണ് ഒന്ന്; അതിനുള്ള പരിഹാരം ശരിയായ അറിവ് നേടുക എന്നതാണ്. രണ്ടാമത്തേത്; ദേഹേഛകളാകുന്ന പരീക്ഷണങ്ങളാണ്; അതിനുള്ള പരിഹാരം നേരായ ഈമാനും ഉറച്ച ക്ഷമയും കാത്തുസൂക്ഷിക്കുക എന്നതാണ്.
  7. സൽകർമങ്ങളും നന്മകളും പ്രവർത്തിക്കുന്നതിൽ കുറവ് വരുത്തുന്നവരെ ഫിത്‌നകൾ വേഗത്തിൽ ബാധിക്കുന്നതാണെന്നും, സൽകർമങ്ങൾ അധികമായി ചെയ്തിട്ടുള്ളവർ താൻ ചെയ്തുവെച്ചതോർത്ത് അഹംഭാവം നടിക്കരുതെന്നും, കൂടുതൽ അധികരിപ്പിക്കാൻ ശ്രമിക്കണം എന്നുമുള്ള ഓർമപ്പെടുത്തൽ ഈ ഹദീഥിലുണ്ട്.