/ ഒരു മുഅ്മിൻ ഒരിക്കലും ആക്ഷേപം പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല...

ഒരു മുഅ്മിൻ ഒരിക്കലും ആക്ഷേപം പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുഅ്മിൻ ഒരിക്കലും ആക്ഷേപം പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല."
തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

പൂർണ്ണമായ ഈമാനുള്ള ഒരാളുടെ സ്വഭാവത്തിൽ പെടാത്ത ചില കാര്യങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. അവൻ ജനങ്ങളുടെ കുടുംബപരമ്പരയെ ആക്ഷേപിക്കുന്നവനോ, ധാരാളമായി ശാപവാക്കുകളും ആക്ഷേപങ്ങളും ചൊരിയുന്നവനോ, വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ മ്ലേഛമായ -ലജ്ജയില്ലാത്ത- കാര്യങ്ങൾ ചെയ്യുന്നവനോ ആയിരിക്കുകയില്ല.

Hadeeth benefits

  1. 'ഇപ്രകാരം ചെയ്യുന്നവൻ മുഅ്മിനല്ല' എന്ന രീതിൽ ഈമാനില്ല എന്ന് സൂചിപ്പിക്കുന്ന പദപ്രയോഗങ്ങൾ നിഷിദ്ധമായ ഒരു പ്രവർത്തിയെയോ, നിർബന്ധമായ ഒരു കാര്യം ഉപേക്ഷിക്കുന്നതിനെയോ അറിയിക്കാൻ വേണ്ടിയല്ലാതെ പ്രയോഗിക്കാറില്ല. (ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ നിഷിദ്ധമാണ് എന്ന് അതിൽ നിന്ന് മനസ്സിലാക്കാം എന്നർത്ഥം.)
  2. തിന്മകളിൽ നിന്ന് ശരീരാവയവങ്ങളെ -പ്രത്യേകിച്ച് നാവിനെ- കാത്തുസൂക്ഷിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും.
  3. സിൻദി (റഹി) പറയുന്നു: "ശപിക്കുന്നവൻ എന്ന് മാത്രം പറയാതെ ശാപം അധികരിപ്പിക്കുന്നവൻ എന്ന് സൂചിപ്പിക്കുന്ന لَعَّانٌ എന്ന പദവും, അക്ഷേപിക്കുന്നവൻ എന്ന് പറയാതെ ആക്ഷേപം അധികരിപ്പിക്കുന്നവൻ എന്ന് സൂചിപ്പിക്കുന്ന طَعَّانٌ എന്ന പദവുമെല്ലാം പ്രയോഗിച്ചതിൽ നിന്ന് ശപിക്കപ്പെടാനും അധിക്ഷേപിക്കപ്പെടാനും അർഹതയുള്ളവരെ എപ്പോഴെങ്കിലുമെല്ലാം ശപിക്കുന്നതും ആക്ഷേപിക്കുന്നതും മുഅ്മിനിൻ്റെ സ്വഭാവത്തിന് വിരുദ്ധമല്ല എന്ന് മനസ്സിലാക്കാം."