- കപടവിശ്വാസികളുടെ ചില സ്വഭാവങ്ങളും അടയാളങ്ങളുമാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്; അവരിൽ നിന്ന് താക്കീത് നൽകാനും, അവരുടെ മാർഗത്തിൽ പെട്ടുപോകാതിരിക്കാനും വേണ്ടിയാണത്.
- ഹദീഥിൻ്റെ ഉദ്ദേശ്യം: വിവരിക്കപ്പെട്ട ഈ സ്വഭാവങ്ങൾ കാപട്യത്തിൻ്റെ ലക്ഷണമാണെന്ന് ബോധ്യപ്പെടുത്തൽ മാത്രമാണ്. ഈ സ്വഭാവങ്ങൾ അവരുടേതാണ് എന്നതിനാൽ അവൻ മുനാഫിഖുകളോട് സാദൃശ്യമുള്ളവനും അവരുടെ സ്വഭാവം പുലർത്തുന്നവനുമാണ് എന്നുമാണ് അതിൻ്റെ അർത്ഥം. അവൻ മനസ്സിൽ വിശ്വാസമേയില്ലാത്ത, ഉള്ളിൽ നിഷേധം ഒളിപ്പിച്ചു വെക്കുന്ന യഥാർത്ഥ മുനാഫിഖാണ് എന്ന് ഈ ഹദീഥിന് അർത്ഥമില്ല.
- ചിലർ പറഞ്ഞു: ഈ സ്വഭാവങ്ങൾ ഒരാളുടെ പൊതുസ്വഭാവമായി മാറുകയും, അക്കാര്യത്തിൽ അവൻ വളരെ നിസ്സാരഭാവമുള്ളവനായി മാറുകയും, ഈ തിന്മകളെ അവൻ ഗൗരവത്തിൽ എടുക്കാതിരിക്കുകയും ചെയ്യുമ്പോഴുള്ള സ്ഥിതിയാണ് ഹദീഥിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കാരണം ആ അവസ്ഥയിൽ ജീവിക്കുന്ന ഒരാൾ ഇസ്‌ലാമിൽ വിശ്വാസമുള്ളവനാകാൻ ഏറെ സാധ്യത കുറവാണ്.
- ഗസാലീ പറയുന്നു: "ദീനിൻ്റെ അടിത്തറകൾ മൂന്ന് കാര്യങ്ങളാണ്: സംസാരവും, പ്രവർത്തിയും, ഉദ്ദേശ്യവും. സംസാരം നശിക്കുന്നതിലേക്കുള്ള സൂചനയാണ് കളവ്; പ്രവർത്തി നശിക്കുന്നതിൻ്റെ അടയാളമാണ് ചതി; ഉദ്ദേശ്യം നശിച്ചതിൻ്റെ അടയാളമാണ് വാഗ്ദത്തലംഘനത്തിലുള്ളത്. കാരണം ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെ വാഗ്ദാനം നൽകുമ്പോഴാണ് അത് തിന്മയാകുന്നത്. എന്നാൽ ഒരാൾ വാഗ്ദാനം നൽകുകയും ശേഷം എന്തെങ്കിലും തടസ്സമുണ്ടാവുകയോ, അയാളുടെ അഭിപ്രായം മാറ്റേണ്ട സാഹചര്യമുണ്ടാവുകയോ ചെയ്താൽ അത് കപടവിശ്വാസത്തിൻ്റെ സ്വഭാവത്തിൽ ഉൾപ്പെടുകയില്ല."
- കപടവിശ്വാസം (നിഫാഖ്) രണ്ട് രൂപത്തിലുണ്ട്.
- ഒന്ന്: വിശ്വാസപരമായത്; മനസ്സിനുള്ളിൽ വിശ്വാസമില്ലെങ്കിലും ഇസ്‌ലാം പുറമേക്ക് പ്രകടിപ്പിക്കുന്ന ഈ നിഫാഖിൻ്റെ രൂപം ഒരാളിലുണ്ടായാൽ അവൻ വിശ്വാസിയല്ല.
- രണ്ട്: പ്രവർത്തനപരമായത്; മുനാഫിഖുകളുടെ സ്വഭാവഗുണങ്ങളോട് സദൃശ്യമുള്ള സ്ഥിതിയിൽ ഒരാൾ എത്തിപ്പെടുന്നതിനാണ് ഇപ്രകാരം പറയുക. ഇത് ഒരാളിലുണ്ടെന്നത് കൊണ്ട് അയാൾ മുസ്‌ലിമാകാതിരിക്കുന്നില്ല. എന്നാൽ വൻപാപങ്ങളിൽ പെട്ട ഒരു തിന്മയാണ് അവൻ ചെയ്യുന്നത് എന്നതിൽ സംശയമില്ല.
- ഇബ്നു ഹജർ (റഹി) പറയുന്നു: ഒരാൾ തൻ്റെ നാവ് കൊണ്ടും ഹൃദയം കൊണ്ടും ഇസ്‌ലാമിൽ വിശ്വാസമുള്ളവനായിരിക്കുകയും ഈ ഹദീഥിൽ പറയപ്പെട്ട സ്വഭാവങ്ങൾ അവനിലുണ്ടാവുകയും ചെയ്താൽ അവൻ കാഫിറാണെന്ന് പറയാൻ പാടില്ല എന്നതിലും, നരകത്തിൽ ശാശ്വതനാകുന്ന മുനാഫിഖല്ലെന്നതിലും മുസ്‌ലിം പണ്ഡിതന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു.
- നവവി (റഹി) പറയുന്നു: "പണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: നബി -ﷺ- യുടെ കാലഘട്ടത്തിലുള്ള മുനാഫിഖുകളെ കുറിച്ചാണ് ഈ ഹദീഥിൽ പരാമർശിച്ചിരിക്കുന്നത്. അവർ തങ്ങൾ ഈമാനുള്ളവരാണെന്ന് പറഞ്ഞെങ്കിലും അവർ കളവായിരുന്നു പറഞ്ഞത്. അവർ തങ്ങളുടെ ദീനിൻ്റെ കാര്യം വിശ്വസിച്ചേൽപ്പിക്കപ്പെട്ടെങ്കിലും അതിൽ അവർ വഞ്ചന കാണിച്ചു. ദീനിൻ്റെ കാര്യങ്ങളിൽ സഹായിക്കാമെന്ന് അവർ വാഗ്ദാനം നൽകിയെങ്കിലും അതവർ ലംഘിച്ചു. തങ്ങളുടെ തർക്കങ്ങളിൽ മാന്യതയുടെ അതിരുകളെല്ലാം അവർ ലംഘിക്കുകയും ചെയ്തു."