/ ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവൻ കടുത്ത കുതർക്കിയും മർക്കടമുഷ്ഠിക്കാരനുമായവനാണ്...

ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവൻ കടുത്ത കുതർക്കിയും മർക്കടമുഷ്ഠിക്കാരനുമായവനാണ്...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറഞ്ഞു: "ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവൻ കടുത്ത കുതർക്കിയും മർക്കടമുഷ്ഠിക്കാരനുമായവനാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

കഠിനമായി തർക്കിച്ചു കൊണ്ടേയിരിക്കുകയും ധാരാളമായി തർക്കങ്ങളിൽ പ്രവേശിക്കുകയും, സത്യത്തിന് കീഴൊതുങ്ങുകയോ അത് സ്വീകരിക്കുകയോ ചെയ്യാതിരിക്കുകയും, അതിനെ തൻ്റെ തർക്കത്തിലൂടെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിന് വെറുപ്പാണ് എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. തനിക്ക് അർഹതപ്പെട്ടതിന് വേണ്ടിയാണ് തർക്കിക്കുന്നത് എങ്കിൽ പോലും അതിൽ അതിരുകവിയുകയും, പരിധിക്കപ്പുറം പോവുകയും, അറിവില്ലാതെ തർക്കിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതും ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യത്തിൽ പെടും.

Hadeeth benefits

  1. ഇസ്‌ലാമികമായി അനുവദിക്കപ്പെട്ട രീതികളിലൂടെ തൻ്റെ അവകാശം നേടിയെടുക്കാൻ വേണ്ടി അതിക്രമിക്കപ്പെട്ടവൻ നടത്തുന്ന പരിശ്രമങ്ങൾ ഹദീഥിൽ ആക്ഷേപിക്കപ്പെട്ട തർക്കങ്ങളിൽ പെടുകയില്ല.
  2. തർക്കവും അമിതമായ വാചാടോപങ്ങളും നാവിൻ്റെ പ്രശ്നങ്ങളിൽ പെട്ടതാണ്. മുസ്‌ലിംകൾക്കിടയിൽ അകൽച്ചയും ഭിന്നതയും സൃഷ്ടിക്കാനാണ് അത് കാരണമാവുക.
  3. സത്യത്തിന് വേണ്ടി തർക്കിക്കുന്നതും, അത് നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതും മാന്യവും പ്രോത്സാഹനകരവുമായ സ്വഭാവമാണ്. എന്നാൽ സത്യം തള്ളിക്കളയുന്നതിനോ അസത്യം സ്ഥാപിക്കുന്നതിനോ, തെളിവോ പ്രമാണമോ ഇല്ലാതെയോ തർക്കിക്കുന്നത് ആക്ഷേപകരമാണ്.