/ പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ എൻ്റെ ഉമ്മത്തിന് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു...

പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ എൻ്റെ ഉമ്മത്തിന് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ എൻ്റെ ഉമ്മത്തിന് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

മുസ്‌ലിമായ ഒരു മനുഷ്യൻ തൻ്റെ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൻ പ്രവർത്തിക്കുകയോ പുറത്തേക്ക് പറയുകയോ ചെയ്യാത്തിടത്തോളം അല്ലാഹു അവരെ ശിക്ഷിക്കുകയില്ല എന്നും, അവരുടെ മേലുള്ള പ്രയാസം അല്ലാഹു നീക്കിയിരിക്കുന്നു എന്നും, അവർക്കവൻ വിട്ടുപൊറുത്തു നൽകിയിരിക്കുന്നെന്നും നബി -ﷺ- അറിയിക്കുന്നു. മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തിന് അല്ലാഹു നൽകിയ ഇളവുകളിലൊന്നാണിത്. അവരുടെ ചിന്തയിൽ വന്നുപോയതോ മനസ്സിൽ മിന്നിമറഞ്ഞതോ ആയ ഒരു കാര്യം -അവരുടെ ഹൃദയത്തിൽ വേരുറക്കുകയോ ഉറപ്പാവുകയോ ചെയ്യാത്തിടത്തോളം- അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. എന്നാൽ ഹൃദയത്തിൽ ഉറച്ചു പോയ കാര്യങ്ങൾക്ക് -അഹങ്കാരവും പൊങ്ങച്ചവും കാപട്യവും പോലുള്ളവക്ക്- ശിക്ഷിക്കപ്പെടുന്നതാണ്. അതല്ലെങ്കിൽ മനസ്സിൽ ചിന്തിച്ച തിന്മ പ്രവർത്തിക്കുകയോ നാവ് കൊണ്ട് പറയുകയോ ചെയ്താലും അവൻ ശിക്ഷിക്കപ്പെടുന്നതാണ്.

Hadeeth benefits

  1. മനസ്സിൽ മിന്നിമറഞ്ഞേക്കാവുന്ന ചിന്തകളും ആലോചനകളും, മനസ്സിൽ മാത്രം അവൻ സംസാരിക്കുന്നതും അവൻ്റെ മനോമുകുരത്തിലൂടെ കടന്നു പോകുന്ന തോന്നലുകളും അല്ലാഹു പൊറുത്തു നൽകിയിരിക്കുന്നു.
  2. ഒരാൾ തൻ്റെ ഭാര്യയെ ത്വലാഖ് (വിവാഹമോചനം) ചെയ്യാൻ വേണ്ടി ചിന്തിക്കുകയോ, അതിനെ കുറിച്ചുള്ള ചിന്ത അവൻ്റെ മനസ്സിലൂടെ കടന്നു പോവുകയോ ചെയ്താൽ മാത്രം ആ വിവാഹമോചനം സാധുവാകില്ല. കാരണം അവൻ അത് എഴുതുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അവൻ അത് സംസാരിക്കുകയോ എഴുതുകയോ ചെയ്താൽ ആ ത്വലാഖ് സംഭവിക്കുന്നതാണ്.
  3. മനസ്സിൽ വന്നു പോകുന്ന ചിന്തകൾ എത്രയെല്ലാം ഗുരുതരവും ഗൗരവപ്പെട്ടതുമായാലും അവ മനസ്സിൽ ഉറക്കുകയോ അവ അനുസരിച്ച് പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തിടത്തോളം അതിൻ്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതല്ല.
  4. മുഹമ്മദ് നബി -ﷺ- യുടെ ജനതക്ക് (ഉമ്മത്തിന്) നൽകപ്പെട്ടിരിക്കുന്ന സ്ഥാനവും പദവിയും. മറ്റുള്ള സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തതമായി, അവരുടെ മനസ്സുകളിലൂടെ കടന്നു പോകുന്ന ചിന്തകൾക്ക് അവർ ശിക്ഷപ്പെടുന്നതല്ല.