/ ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്...

ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്...

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വേളയിൽ നോമ്പുകാരനായിരുന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ അയാൾക്കും നരകത്തിനും ഇടയിൽ എഴുപത് വർഷത്തിൻ്റെ വഴിദൂരം അകലമുണ്ടാക്കുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. ചില പണ്ഡിതന്മാർ പറഞ്ഞു: നോമ്പ് യുദ്ധത്തിനിടയിൽ തന്നെയാകണമെന്നില്ല; അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചു കൊണ്ട് ഇഖ്ലാസോടെ ഏതവസരത്തിൽ നോമ്പെടുത്താലും ഈ പ്രതിഫലം ലഭിക്കുന്നതാണ്.

Hadeeth benefits

  1. നവവി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനിടയിൽ നോമ്പെടുക്കുന്നതിനുള്ള ശ്രേഷ്ഠത. നോമ്പെടുത്തു കൊണ്ട് യുദ്ധം ചെയ്യുന്നത് പ്രയാസം സൃഷ്ടിക്കുകയോ, ബാധ്യതകൾ നിറവേറ്റുന്നതിൽ കുറവ് വരുത്തുകയോ, അവൻ്റെ യുദ്ധമുന്നേറ്റത്തെയും മറ്റു സൈനിക ഉത്തരവാദിത്തങ്ങളെയും ബാധിക്കുകയോ ചെയ്യാത്തവർക്ക് മാത്രമാണ് ഇത് ബാധകമാവുക."
  2. സുന്നത്ത് നോമ്പുകൾ അധികരിപ്പിക്കാനുള്ള പ്രോത്സാഹനം.
  3. പ്രവർത്തനങ്ങൾ അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ടും അവനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായും നിർവഹിക്കൽ നിർബന്ധമാണ്. ലോകമാന്യതയോ സൽകീർത്തിയോ ഉദ്ദേശിച്ചോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോടെയോ നോമ്പെടുക്കരുത്.
  4. സിൻദി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ നോമ്പെടുക്കുക എന്നാണ് ഹദീഥിലുള്ളത്. ഇത് കൊണ്ട് ഉദ്ദേശ്യം കേവലം നിയ്യത്ത് നന്നാക്കുക എന്നു മാത്രമാകാൻ സാധ്യതയുണ്ട്. 'അല്ലാഹുവിൻ്റെ മാർഗത്തിൽ' (ഫീ സബീലില്ലാഹ്) എന്ന പദം യുദ്ധത്തിനെ ഉദ്ദേശിച്ചു കൊണ്ട് പ്രയോഗിക്കാറുള്ളതിനാൽ യുദ്ധവേളയിൽ നോമ്പെടുക്കുക എന്ന അർത്ഥത്തിനും സാധ്യതയുണ്ട്. ഈ അർത്ഥമാണ് കൂടുതൽ പ്രകടമാകുന്നത്."
  5. ഇബ്നു ഹജർ (رحمه الله) പറയുന്നു: "എഴുപത് 'ഖരീഫ്' നരകത്തിൽ നിന്ന് അകറ്റും" എന്നാണ് ഹദീഥിലുള്ളത്. ശരത്കാലത്തിനാണ് 'ഖരീഫ്' എന്ന് അറബിയിൽ പറയാറുള്ളത് എങ്കിലും ഹദീഥിലെ ഉദ്ദേശ്യം ഒരു വർഷക്കാലയളവാണ്. വേനൽക്കാലം, ശൈത്യകാലം, വസന്തകാലം എന്നിവയൊന്നും പരാമർശിക്കാതെ ശരത്കാലം പ്രത്യേകം എടുത്തു പറഞ്ഞത് ഫലങ്ങളുടെ വിളവെടുപ്പിൻ്റെ കാലമാണത് എന്നതിനാലാണ്."